കറുത്തേടത്ത്
കുടുംബ ചരിത്രം
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ചരിത്രം കഴിഞ്ഞ കാലങ്ങളെ അനുസ്മരിക്കുന്നു. സര്‍വ്വശക്തനായ ദൈവം തൻ്റെ കരുത്തുറ്റ കരവലയത്തിനുള്ളില്‍ നമ്മളെ സംരക്ഷിച്ചു. സങ്കീര്‍ത്തനത്തില്‍ പറയുന്നതുപോലെ മനസ്സില്‍ ധര്‍മ്മചിന്ത ഉണ്ടായാല്‍ സ്വഭാവം മധുരിക്കും. കുടുംബത്തില്‍ സൗഹൃദം ഉണ്ടായാല്‍ രാജ്യം സമാധാനപൂര്‍ണ്ണമാകും. രാജ്യത്ത് സമാധാനമുണ്ടായാല്‍ വിശ്വം പൂര്‍ണ്ണശാന്തി നേടും. ബന്ധം എന്ന വാക്കിന്‍ മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ കുടുംബബന്ധങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. സമൂഹത്തിൻ്റെ അടിത്തറയാണ് കുടുംബം. കുടുംബങ്ങള്‍ ചേര്‍ന്നതാണ് സമൂഹം. അതിനാല്‍ കുടുംബങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും സമൂഹത്തെ ബാധിക്കുന്നു. സ്നേഹത്തിൻ്റെ ഊര്‍ജ്ജം മാനവരാശിയെത്തന്നെ ഐക്യത്തിലേക്ക് നയിക്കുന്നു.
ഉദയംപേരൂര്‍ വിഴിയാര്‍വട്ടം (വില്ലാര്‍വട്ടം) ക്രൈസ്തവ രാജസ്വരൂപം നിലനിന്നിരുന്ന കാലത്ത് വടക്കുംകൂര്‍ സ്വരൂപവുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഈ സൗഹൃദം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. ഈ കാലഘട്ടത്തില്‍ പണികഴിപ്പിച്ചതാണ് ഉദയംപേരൂര്‍ ദേവാലയം. പുരാതനകാലത്ത് ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരുന്നു പ്രസ്തുത ദേവാലയം. വില്ലാര്‍വട്ടം തോമാ രാജാവും മാത്തുള്ള തമ്പുരാനും കീനാന്‍ മാടമ്പിമാരും കുഴുമ്പില്‍, കുന്നശ്ശേരി, കാടാപുറം, പച്ചിക്കര, ഇല്ലിക്കല്‍, ചേരി, ചിറയ്ക്കല്‍ പ്രഭുകുടുംബങ്ങളും ഒത്തൊരുമിച്ച് പടുത്തുയര്‍ത്തിയ ആ ദേവാലയം ഇന്നും കേടുപാടുകള്‍ കൂടാതെ നിലകൊള്ളുന്നു. 1599-ല്‍ ഈ ദേവാലയത്തില്‍ വച്ചാണ് കേരള ക്രൈസ്തവ ചരിത്രത്തിലെ നാഴികക്കല്ലായ ഉദയംപേരൂര്‍ സുനഹദോസ് നടന്നത്.